Tuesday, October 25, 2011

എന്‍മകജെ : ഒരു നോവലായണം - 3

 സമയം ഉച്ച കഴിഞ്ഞു. പിന്നെ നേരെ രാജേഷയുയുടെ വീട്ടിലേക്ക്‌. അവന്‍റെ അമ്മയും അച്ഛനും എവിടെയോ വിരുന്നിനു പോയിട്ടും അവന്‍ ഞങ്ങള്‍ക്ക് വേണ്ടി നല്ല ഒന്നാന്തരം ഭക്ഷണം തന്നെ ഒരുക്കി വച്ചിരുന്നു. കറികള്‍ക്ക് ആവശ്യമായ പച്ചകറികള്‍ ഒക്കെയും ആ സ്വര്‍ഗ്ഗഭൂമിയില്‍ തന്നെ വിളഞ്ഞിരുന്നു. ചീരയും, കൊടോരവും അങ്ങനെ... മലയാണ്മയുടെ ഗൃഹാതുരത്വം ഞങ്ങള്‍ അനുഭവിക്കുകയായിരുന്നു. പിന്നെ കുറച്ചുസമയം ഞങ്ങള്‍ അവിടെ വിശ്രമിച്ചു. രാജേഷയും അനുജന്മാരും നല്ല ചിത്രകാരന്മാര്‍ കൂടിയാണ്. ബന്ധുക്കള്‍, കോളേജ്‌, കണ്ട സ്ഥലങ്ങള്‍ അങ്ങനെ നിറം മങ്ങാത്ത ഓര്‍മകള്‍ക്ക്‌ അവര്‍ ക്യാന്‍വാസില്‍ ചായം കൊടുത്ത്‌ പുനരുജ്ജീവിപ്പിച്ചു. പാചകത്തിന്‍റെ രുചി ചിത്രരചനയിലും അലിഞ്ഞു ചേര്‍ന്നിരുന്നു. അപ്പോഴേക്കും രാജേഷയുടെ അച്ഛനും അമ്മയും തിരിച്ചെത്തി. അന്നവിടെ നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിച്ചുവെങ്കിലും പിറ്റേ ദിവസം ക്ലാസുള്ളതു കൊണ്ട് ഞങ്ങള്‍ അവരുടെ ആതിഥേയത്വം സ്നേഹപൂര്‍വ്വം നിരസിച്ച് അവിടുന്നു യാത്ര പറഞ്ഞു.


അടുത്ത ലക്‌ഷ്യം ശ്രുതിയുടെ വീടായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഭ്രൂണാവസ്ഥയില്‍ ഇരിക്കുമ്പോഴേ അവളെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. ജന്മനാ കിട്ടിയ വികലാംഗത്വവും എന്നാല്‍ ഒന്നിനും തളര്‍ത്താന്‍ കഴിയാത്ത ധീഷണ ശക്തിയും അതായിരുന്നു എന്മകജയിലെ ശ്രുതി. വളരെ ചെറുപ്പത്തില്‍ തന്നെ അമ്മയും അച്ഛനും നഷ്ടപെട്ട് വല്യമ്മയോടൊപ്പം കഴിയുകയാണ് അവള്‍. ശരീരത്തിന്‍റെ പോരയ്മകളോട് അവള്‍ പടവെട്ടിയത് അനുഗ്രഹമായി കിട്ടിയ ബുധിശക്തി ഉപയോഗിച്ചായിരുന്നു. മനസ് തളരാതെ നല്ല രീതിയില്‍ പഠിച്ചു. ഞങ്ങള്‍ പോകുമ്പോള്‍ എസ് എസ് എല്‍ സി പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു. സുമനസുകളുടെ സഹായത്താല്‍ വച്ച വെപ്പുകാലിന്‍റെ സഹായത്തിലാണ് സ്കൂളിലേക്ക് പോകുകയും വരികയും ചെയ്യുക. ചെമ്മണ്‍ റോഡിലൂടെ കയറ്റവും ഇറക്കവും വകവെക്കാതെ അവള്‍ തുടരുന്നു വിധിക്കുമുന്നില്‍ തളരാതെ ജീവിതത്തിന്‍റെ ജൈത്രയാത്ര. എസ് എസ് എല്‍ സി ക്ക് ശേഷം സയന്‍സ് ഗ്രൂപ്പെടുക്കാനും പഠിച്ചു വലിയ ആളാകാനും ആണ് ശ്രുതിയുടെ സ്വപ്നം. സഹോദരീ നിന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളയ്ക്കട്ടെ വിഹായസിന്‍റെ നിസീമകളിലേക്ക് നിനക്ക് ഉയരാന്‍ കഴിയട്ടെ.


ജടാധാരി കുന്നും കൊടങ്കേരി തോടും...എന്‍മകജെയുടെ ഐശ്വര്യത്തിന്‍റെ കൈലാസവും ശിവഗംഗയും....പില്‍ക്കാലത്ത്‌ കാളകൂടം ദഹിക്കാതെ ശാപവാഹിനികളായി. എന്‍മകജെയിലെ കുന്നിന്‍ മുകളില്‍ ഏരിയല്‍ സ്പ്രേ ചെയ്ത എന്‍ഡോസള്‍ഫാന്‍ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ന്ന്‍ ജലാശയങ്ങളില്‍ എത്തുകയും അമ്മമാരുടെ ഗര്‍ഭപാത്രത്തിലും മുലപ്പാലിലും വരെ എത്തുകയും ചെയ്തു. 


കുന്നിന്‍റെ മുകളിലാണ് ജാംബ്രീ ഗുഹ. ഈ ഗുഹയെ കുറിച് ഒരു ഐതിഹ്യം ഉണ്ട്. പണ്ടൊരു അസുരന്‍ കൈലാസത്തില്‍ തപസ് ചെയ്തു മൂന്നു ശിവലിംഗങ്ങള്‍ സമ്പാദിച്ചു. എന്നിട്ട് ഭൂമിക്കടിയിലൂടെ ശ്രീലങ്കയിലേക്ക്. പാതിവഴിയില്‍ ഒരു വെളിച്ചം കണ്ടു ശ്രീലങ്കയാണെന്ന് കരുതി പുറത്തേക്ക് വന്നു. എന്നിട്ട് ആ വിഗ്രഹങ്ങള്‍ മൂന്നു ദിക്കിലേക്ക് എറിഞ്ഞു. അന്ന് അസുരന്‍ പുറത്ത് വന്ന ഗുഹയാണ് ജാംബ്രീ ഗുഹ എന്നാണ് ആ നാട്ടുകാരുടെ സങ്കല്‍പ്പം. ഞങ്ങള്‍ ആ ഗുഹയും ലക്ഷ്യമാക്കി കുന്നുകയറാന്‍ ആരംഭിച്ചു. വിഷമഴ പെയ്തിരുന്ന കാലത്ത് ഒരു ചീവേടോ ഷഡ്പദങ്ങളോ ആ നാട്ടില്‍ ഇല്ലയിരുന്നുവത്രേ. അത്രയും വിഷമയമായിരുന്നു ആ മണ്ണും വായുവും. എന്നാല്‍ ഇന്ന് എന്‍ഡോസള്‍ഫാന്‍ നിര്‍ത്തി ഏതാനും വര്‍ഷം കഴിഞ്ഞു. പതുക്കെ പ്രത്യാശയുടെ പുല്‍നാമ്പുകള്‍ വളരാന്‍ തുടങ്ങിയിരിക്കുന്നു. വിടരുന്ന മുകുളങ്ങളില്‍ തേന്‍ നുകരാന്‍ ചിത്രശലഭങ്ങളും നിലച്ചുപോയ ഗാനം പൂര്‍ത്തിയാക്കുന്ന ചീവീടുകളും അങ്ങനെ പൊട്ടിപോയ തന്‍റെ കൂടിന് ഇഴചെര്‍ക്കുന്ന ഒരു തൂക്കണാം കുരുവിയെപോലെ പ്രകൃതി സൃഷ്ടിയുടെ പുതിയ നൂലിഴകള്‍ തുന്നാന്‍ തുടങ്ങിയിരിക്കുന്നു...

അകലെ താഴ്വാരതുനിന്നും ബിയാസിന്‍റെ ഹോണ്‍ വിളി കേട്ടു ഇത് അന്നത്തെ അവസാന ട്രിപ്പാണ്. മടങ്ങിയില്ലെങ്കില്‍ ഇന്ന് മടക്കയാത്ര നടക്കില്ല. പൂര്‍ത്തിയാക്കാത്ത ഒരു ദൌത്യം പോലെ എന്തെക്കൊയോ ബാക്കി വച്ച് ഞങ്ങള്‍ തിരിഞ്ഞു നടന്നു.

*'ഗുഹ പറഞ്ഞു "നില്‍ക്കൂ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും മാത്രമേ ഇതിനകത്തെക്കു പ്രവേശനമുള്ളൂ"
അരയില്‍ ചുറ്റിയ ജീര്‍ണ്ണതകള്‍ അഴിച്ചു മാറ്റി സ്ത്രീയും പുരുഷനും അതിനകത്തേക്ക് കയറി. അനേകായിരം ജന്തുജാലങ്ങള്‍ ആ ഗുഹയ്ക്കകത്തുണ്ടായിരുന്നു.
ഗുഹ പറഞ്ഞു "വിഷമഴ പെയ്യുമ്പോള്‍ ഞാനിവര്‍ക്ക് സംരക്ഷണം നല്‍കും"
കണ്ണഞ്ചിപ്പിക്കുന്ന സൂര്യതേജസുമായി ഒരു കഴുത്ത അങ്ങോട്ട്‌ നടന്നു വന്നു. തിളക്കമറ്റ കണ്ണുകളിലൂടെ ചുറ്റും നോക്കികൊണ്ട് ഗംഭീരമായ സ്വരത്തില്‍ കഴുത പറഞ്ഞു.
"എല്ലാവരും കേള്‍ക്കണം. എനിക്ക് പറയാനുണ്ട് പ്രധാനപെട്ട ചില കാര്യങ്ങള്‍."
സ്ത്രീയും പുരുഷനും മാത്രമല്ല. സര്‍വ്വ ചരാചരങ്ങളും ശ്രദ്ധാലുക്കളായി.*

......................................................................

കാഥികാ....... അര്‍ധോക്തിയില്‍ അങ്ങ് നിര്‍ത്തിയ ആ ശബ്ദം പ്രകൃതിയുടെ ഹൃദയതാളത്തിന്‍റെതാണെന്ന് ആ ഗ്രാമം ഞങ്ങളോടും പറയുന്നുണ്ടായിരുന്നു.



യാത്രാനന്തരം

എന്‍ എസ് എസ് യൂണിറ്റിന്‍റെയും കോളേജ്‌ യൂണിയന്‍റെയും ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സമാശ്വാസ്വവുമായി വിഷമഴ്യ്ക്കൊരു കുട എന്ന പേരില്‍ ഒരു പദ്ധതി വിഭാവനം ചെയ്തു. 'നല്ലവനായ' അന്നത്തെ പ്രിന്‍സിപ്പാല്‍ അതിന്‍റെ കടയ്ക്കല്‍ അപ്പോള്‍ തന്നെ കത്തി വെക്കുകയും ചെയ്തു. അതിനിടയില്‍ ഒരു പ്രാവശ്യം കൂടി എന്‍മകജെയിലേക്ക് പോയി ജടാധരിയുടെ തെയ്യം കേട്ട് കാണാന്‍ അത് മറ്റൊരു പോസ്റ്റില്‍ ഇടാം. കോഴ്സ്‌ വൈവയും പ്രോജക്ടും സെമിനാറും തീര്‍ത്ത് അധ്യാപകരോടും കൂട്ടുകാരോടും കണ്ണീരുകൊണ്ട് യാത്ര ചോദിച്ച് ഞാന്‍ എല്‍ ബി എസ് ന്‍റെ പടി ഇറങ്ങി. നാട്ടില്‍ വന്ന് കുറച്ചു മാസം കഴിഞ്ഞപ്പോള്‍ ഷെഫീക്ക് വിളിച്ചു. വിഷമഴയ്ക്കൊരു കുട ഇതാ നിവരാന്‍ പോകുന്നു. പ്രിന്‍സിപല്‍ മാറി പുതിയ ആളായി ഡയരക്ടറേടറ്റിന്നും അനുവാദം കിട്ടി. അങ്ങനെ വിഷമഴ്യ്ക്കൊരു കുട യതാര്‍ഥ്യത്തിലേക്ക്‌.      




"*---* എന്മകജെ നോവലില്‍ നിന്നും എടുത്ത വാചകങ്ങളും സന്ദര്‍ഭങ്ങളും"

എന്‍മകജെ : ഒരു നോവലായണം - 2


പെര്‍ള ടൌണില്‍ ഇറങ്ങി. ഇവിടെ നിന്നാണ് എന്മകജെ നോവലിലെ പുരുഷനും സ്ത്രീയും അവരുടെ അലച്ചില്‍ അവസാനിപ്പിച്ച് യാത്ര തുടങ്ങിയത്. ഭൂതകാലത്തില്‍ നിന്നെന്നപോലെ ഒരു ബസ് അങ്ങോട്ട്‌ ഉരുണ്ടു വന്നു. കന്നഡയില്‍ വലുതായി എഴുതിയതിനു താഴെ ചെറുതായി മലയാളത്തില്‍ 'സ്വര്‍ഗ്ഗ പുത്തൂര്‍' എന്ന് എഴുതിയിട്ടുണ്ടായിരുന്നു.

*"സ്വര്‍ഗ്ഗ സ്വര്‍ഗ്ഗ"
പുരുഷനു പിന്നാലെ സ്ത്രീയും ആ ബസ്സിലേക്ക് ഓടിയടുത്തു 
"ഞങ്ങളുടെ കയ്യില്‍ പൈസയില്ല" സ്ത്രീ പറഞ്ഞു.
"പൈസയൊന്നും  വേണ്ടപ്പാ, കേറിക്കൊള്ളീ" 
കണ്ടക്ടര്‍ അവരെ കയറ്റി.*

അംബികാസുതന്‍ മാഷിന്‍റെ കഥാപാത്രങ്ങള്‍ക്കൊപ്പം ഞങ്ങളും...

പെര്‍ള്ള ചെക്ക്‌ പോസ്റ്റ്‌ കടന്ന് ഇടത് വശത്തേക്കുള്ള പോക്കറ്റ് റോഡ്‌ എന്മകജയിലേക്കുള്ളതാണ്. സ്വന്തം സഹോദരന്‍റെ രക്തമൂറ്റി പണം കായ്ക്കുന്ന മരത്തിനൂട്ടിയ ഉദ്യോഗസ്ഥ ഭീകരതയുടെ പര്യായങ്ങളിലൊന്ന്. ഒരു കാഥികന്‍റെ കണ്ണുനീര്‍ തൂലികയിലൂടെ പടര്‍ന്നപ്പോള്‍ മലയാള സാഹിത്യത്തിന് മറ്റോരു മുതല്‍ കൂട്ടായ എന്മകജയിലേക്ക്.

മലനിരകളെ ചുറ്റി വരിഞ്ഞ മലമ്പാമ്പിനെ പോലെ ആ റോഡ്‌ നീണ്ടു കിടന്നു. ഒരു വശത്ത് റബ്ബറും കശുമാവും മറു വശത്ത് കമുകിന്‍ തലപ്പുകളും വയലുകളും കൃഷിയില്ലാത്തയിടങ്ങളില്‍ കാട് അല്ലാതെ മനുഷ്യ വാസത്തിന്‍റെ  ലക്ഷണമൊന്നും ആ വഴികളിലെവിടെയും കണ്ടില്ല.

കുറേ പോയപ്പോള്‍ കഥയിലെ വില്ലനെത്തി. പച്ചയില്‍ വെള്ള അക്ഷരങ്ങളായി KPCL. തുടര്‍ന്നങ്ങോട്ട് പ്ലാന്‍റെഷന്‍ കോര്‍പ്പറേന്‍റെ തോട്ടങ്ങളായിരുന്നു. 

ബസ്സ്‌ സ്വര്‍ഗ്ഗയിലെത്തി. നിയോഗങ്ങളുടെ ഭാണ്ഡവും പേറി സ്ത്രീയും പുരുഷനും അവിടെ കാല്‍ കുത്തി. മൂന്നു മുറികളുള്ള ഒരു കെട്ടിടം അതായിരുന്നു അവിടുത്തെ മാര്‍ക്കറ്റ് കോംപ്ലക്സ്‌. ഒരു മുറിയില്‍ പലചരക്ക് വ്യാപാരം. അടുത്ത മുറിയിലാണ് ഡോ. വൈ.എസ്. മോഹനയുടെ ക്ലിനിക്ക്‌. പിന്നെ ഒരു ഗവ യു പി സ്കൂളും ഒരു കംഫര്‍ട്ട് സ്റ്റേഷനും അത്രയും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. കേരള സര്‍ക്കാര്‍ നിര്‍മ്മിച്ച ആരും ഉപയോഗിക്കാതെ വൃത്തിയാക്കാനാളില്ലാതെ കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ മാത്രമായിരുന്നു സ്ഥലം കേരള സംസ്ഥാനത്തിനുള്ളിനാണ് എന്നതിന് ആകെ ഉള്ള തെളിവ്.

ഞങ്ങള്‍ അവിടെയെത്തുമ്പോഴേക്കും ഡോ. മോഹന വാണിനഗറിലേക്ക് പോയിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ വാണിനഗറിലേക്ക് ഒരു ബസ്സ് ഉണ്ടെന്ന്‍ അറിയാന്‍ കഴിഞ്ഞു. ഞങ്ങള്‍ കാത്തിരുന്നു. ബസ്സ് വന്നു. ബസ്സിന്‍റെ പേര് കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി. 'ബിയാസ് മോട്ടോഴ്സ്' ഈ ബസ്സിനെയാണ് ഞങ്ങള്‍ ചെര്‍ക്കളയില്‍ ഒരു മണിക്കൂര്‍ കാത്തുനിന്നത്. പിന്നീടാണ് സത്യമറിഞ്ഞത് ഈ ബസ്സ്‌ നടത്തുന്ന നാലു ട്രിപ്പുകള്‍ മാത്രമാണ് ആ ഗ്രാമത്തെ കാസര്‍ഗോടുമായി ബന്ധിപ്പിക്കാനുള്ള ഏക പൊതു ഗതാഗത മാര്‍ഗ്ഗം. 

ബിയാസ് ഞങ്ങളെ വാണിനഗറില്‍ എത്തിച്ചു. അപ്പോഴേക്കും രാജേഷയും പ്രസന്‍റ്. 

    വാണിനഗര്‍, പ്രകൃതി അനുഗ്രഹിച്ച് നല്‍കിയ ഒരു ഗ്രാമം. സ്വര്‍ഗ്ഗയില്‍ നിന്നും പിന്നെയും ഉള്ളോട്ടാണ്. ഒന്ന് രണ്ടു കടകള്‍, ടീ ഷോപ്പ്, തയ്യല്‍ കട, ഹൈ സ്കൂള്‍ തുടങ്ങി മനുഷ്യന്‍റെ അത്യാവശ്യ ചോദനകള്‍ക്ക്  വേണ്ടതല്ലാം അവിടെയുണ്ട്. ആ ഗ്രാമത്തിനു ചുറ്റും ധാരാളം കുന്നുകള്‍ കാണാം ശുദ്ധ ജലം ചുരത്തുന്ന ചെങ്കല്‍ കുന്നുകള്‍. കേരളവും കര്‍ണ്ണാടകവും അതിര്‍ത്തി പങ്കിടുന്നത് ഈ കുന്നുകള്‍ക്കിടയില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ വഴിയാണ്. അതിനിടയില്‍ എല്ലാ അതിരുകള്‍ക്കും ഉപരിയായ്‌ ഹൃദയം പങ്കിടുന്ന തുളുനാടന്‍ ജനതയും. ഈ സ്വര്‍ഗ്ഗ ഭൂമിയെയാണ് കൊള്ള ലാഭത്തിനു വേണ്ടി കാളകൂടം കുടഞ്ഞു നശിപ്പിച്ചത്.


ഞങ്ങള്‍ നേരെ ഡോ മോഹനയുടെ ക്ളിനിക്കിലേക്ക് പോയി. ക്ലിനിക്കില്‍ കുറച്ചു പേര്‍ ഉണ്ടായിരുന്നു. പരിശോധനാ സമയം കഴിയാന്‍ ഞങ്ങള്‍ കാത്തിരുന്നു.


എം.ബി.ബി.എസ് കഴിഞ്ഞ് ആ നാട്ടിന്‍പുറത്തെത്തിയ ഡോക്ടര്‍ക്ക് മുന്നില്‍ ഉത്തരമില്ലാ പ്രഹേളികയായി കുറേ രോഗികള്‍. കേട്ടുകേള്‍വി പോലുമില്ലാത്ത രോഗങ്ങള്‍. മനുഷ്യരാണോ എന്നു പോലും സംശയം തോന്നുന്ന വിചിത്ര രൂപം പ്രാപിച്ച ജന്മങ്ങള്‍. അതുവരെ ഉറക്കമൊഴിച്ചിരുന്ന്‍ പഠിച്ച തീയ്യറികള്‍ നോക്കുകുത്തികളാവുന്ന അവസ്ഥ. ആ നാട്ടിലുള്ളവര്‍ക്ക് അതിനും ഉത്തരമുണ്ടായിരുന്നു, ജടാധരിയുടെ ശാപം, മുജ്ജന്മ പാപം അങ്ങനെ..പക്ഷെ ശപിക്കാന്‍ മാത്രമായി ഒരു ദൈവമോ, അതും നിഷ്കളങ്കരായ ഒരുകൂട്ടം ഗ്രാമവാസികളെ മാത്രം? തുടര്‍ന്നു നടത്തിയ അന്വേഷണമാണ് കുറ്റവാളി എന്‍ഡോസള്‍ഫാനാണ് എന്ന തിരിച്ചറിവിലെത്തിച്ചത്. എന്‍ഡോസള്‍ഫാന്‍റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെതിരെ പോരാട്ടം തുടങ്ങിയ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളാണ് ഡോ. വൈ. എസ്. മോഹന. കാലം പിന്നെയുമെടുത്തു സമൂഹമനസാക്ഷിക്കുമുന്ന്നില്‍ ഈ പ്രശനമെത്താന്‍. കേരളം ഈ ഭീകരത കണ്ടു ഞെട്ടുന്നത് മാതൃഭൂമിയില്‍ മധുരാജ് പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ വഴിയാണ്.


ഓര്‍മ്മയില്‍ നിന്നുണരുമ്പോള്‍ രാജേഷ ഞങ്ങളെ ഡോക്ടര്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുകയായിരുന്നു നല്ല അസ്സല് തുളുവില്‍. എല്‍.ബി.എസ്.സി.ഇ യിലെ എന്‍.എസ്.എസ്. പിള്ളേരാണെന്നറിഞ്ഞപ്പോള്‍ അദേഹം ഞങ്ങളെ സന്തോഷത്തോടെ വിളിച്ചകത്തിരുത്തി. ഞങ്ങള്‍ക്ക്‌ തുളുവറിയില്ല എന്ന ക്ഷമാപണത്തോടെ ഞങ്ങള്‍ സംസാരിക്കാന്‍ ആരംഭിച്ചു. കോളേജില്‍ യൂണിവെഴ്സിറ്റി യൂണിയന്‍ സംഘടിപ്പിച്ച സെമിനാറാണ് ഞങ്ങളെ അവിടെയെത്തിച്ചതെന്നും കൂടുതലറിയാനും കഴിയുന്ന രീതിയില്‍ അവരെ സഹായിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു. അദ്ദേഹം തുളുകലര്‍ന്ന മലയാളത്തില്‍ എന്മകജെയടക്കം കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ സംഭവിച്ചത്‌ എന്താണെന്ന് വിവരിച്ചു. അത് ഉദ്യോഗസ്ഥ ഭീകരതയോട് ഏറ്റുമുട്ടി വിജയിച്ച ഒരുജനതയുടെ ചരിത്രമായിരുന്നു.


സംസാരത്തില്‍ ഉടനീളം അദ്ദേഹം പറഞ്ഞ ഒരു പേരുണ്ടായിരുന്നു, ശ്രുതി. രണ്ടായി പകുത്ത കയ്യും പിന്നോട്ട് വളഞ്ഞ കാലുമായി വീടിന്‍റെ കട്ടില പിടിച്ചു നില്‍ക്കുന്ന നിഷ്കളങ്കമായ ഒരു കുട്ടിയുടെ ചിത്രമാണ് ഓര്‍മ്മയില്‍ വന്നത്. എന്‍ഡോസള്‍ഫാന്‍ ഭീകരതയുടെ നേര്‍ ചിത്രങ്ങളില്‍ ഒന്ന്.


.....................................തുടരും...............................................




*----* എന്മകജെ നോവലില്‍ നിന്നെടുത്ത വാചകങ്ങളും സന്ദര്‍ഭങ്ങളും